കുടിയിരിക്കൽ ദിവസം... ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടേയിരിക്കുന്നു.... വീട്ടിൽ വാതിലിന്റെ അടുത്ത് നിന്ന് ക്ഷണിക്കാൻ ആരുമില്ല... അമ്മയും ഏട്ടനും ഞാനും അമ്മുവും ഒറ്റക്ക് എല്ലാ കാര്യത്തിനും ഓടി നടക്കുന്നു... ഞങ്ങൾക്ക് ചുറ്റും ഒത്തിരി ബന്ധുക്കൾ... ഒരാളും ഒന്നിനും സഹായിക്കുന്നില്ല... ബന്ധുക്കൾ ചുറ്റിലും നോക്കി,ഞങ്ങളെ വിഷാദം നിറഞ്ഞൊരു അത്ഭുതത്തോടെ നോക്കി നിൽക്കുന്നൊരു കാഴ്ച്ചയിൽ നിന്നാണ് അമ്മ എന്നെ ആ സ്വപ്നത്തിൽ നിന്ന് തട്ടിയുണർത്തിയത്.
ഒരിക്കലും ഇന്ന് അങ്ങനെയൊരു അവസ്ഥ ഉണ്ടാവാതെ ഇരിക്കണേയെന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടാണ് തലയിൽ വെള്ളം കോരി ഒഴിച്ചു കുളിച്ചത്... തണുപ്പിന്റെ മൂർദ്ധന്യത പതിവില്ലാതെ എന്നെ രോമാഞ്ചകഞ്ചുകനാക്കിയെങ്കിലും കുളിർ ആസ്വദിക്കാൻ നിൽക്കാതെ ഓട്ടപാച്ചിലിൽ മുണ്ടും ഷർട്ട് ഒക്കെ ഇട്ട് റെഡി ആയി...
വീട് പൂട്ടി അച്ഛന്റെ ഫോട്ടോയെയും അമ്മയെയും അമ്മുവിനെയും താട്ടനെയും അമ്മമ്മയെയും കൂട്ടി വീട്ടിലേക്ക് പോവുമ്പോ, മനസ്സിൽ ഉണ്ടായിരുന്ന ചിത്രം പഴയ ഓടിട്ട വീടായിരുന്നു... എന്റെ ഓർമയിൽ അച്ഛൻ മരിക്കുമ്പോൾ അതൊരു തേക്കാത്ത വെട്ടുകല്ല്കൾക്ക് ഇടയിൽ മണ്ണ് വാരിപൂശിയ വീടായിരുന്നു... അമ്മക്ക് ജോലി കിട്ടിയതിനു ശേഷം വീടിന്റെ തേക്കലും ഒപ്പം ഏകദേശം ഒരുവിധം പണികൾ എല്ലാം അമ്മ ചെയ്യിപ്പിച്ചുവെങ്കിലും ആ ഒറ്റമുറി വീട്ടിലേക്ക് ഞാനും ഏട്ടനും അമ്മുവും ഒന്നും ഞങ്ങടെ കൂട്ടുക്കാരെയൊന്നും വിളിച്ചിരുന്നില്ല... അതിനൊരു കാരണം ഉണ്ടായിരുന്നു , ചില കളിയാക്കലുകൾ, അടക്കി പറച്ചിലുകളെ യെല്ലാം ഒത്തിരി ഒതുക്കത്തോടെ ബുദ്ധിയോടെ ഒഴിവാക്കണമായിരുന്നു എന്നത് തന്നെ...
എന്റെ ഓർമയിൽ ഇന്നും ഇനിയങ്ങോട്ട് എന്നും ഉണ്ടാവുന്ന ഒരു സംഭവം ഉണ്ട്... ചെറുപ്പത്തിൽ... എന്നെ യു പി സ്കൂളിൽ പഠിപ്പിച്ച ഒരു ടീച്ചറുടെ കുട്ടി... സൈക്കിൾ ഓടിച്ചു വീടിന്റെ മുന്നിലൂടെ പോവുമ്പോ യാദൃച്ഛികമായി എന്നെ കാണുന്നു... വീട്ടിലേക്ക് കയറുന്നു.. സ്വാഭാവികം അല്ലേ... യാത്ര പറഞ്ഞു പോവുന്നു... പിറ്റേ ദിവസം സ്കൂളിൽ എത്തുന്ന എന്നെ നോക്കി ഇവന്റെ കുറച്ചു കൂട്ടുക്കാർ ഇവൻ പറഞ്ഞതിൽ നിന്ന് എന്റെ വീടിനെ ക്കുറിച്ച് കുറച്ച് വാക്കുകൾ പറഞ്ഞത് ഇന്നും എന്റെ ഹൃദയത്തിൽ ഇന്നലെ കഴിഞ്ഞ പോലെ മുള്ള് ക്കുത്തി വലിക്കുന്നുണ്ട്. ഞാനതിൽ വലിഞ്ഞു മുറുകിയിരുന്ന ചില ദിവസങ്ങൾ ഉണ്ടായിരുന്നു... പഴയ വീടിനോട് എനിക്കുള്ള ബന്ധത്തിന്റെ ആഴം ചുറ്റും നിൽക്കുന്ന കശുമാവിൻ മരങ്ങൾ ആയിരുന്നു... മാർച്ച് മാസം തുടങ്ങിയാൽ പറങ്കി മാങ്ങയുടെ മണം ചുറ്റും പടരും... വീടിന്റെ മുന്നിൽ ഉണ്ടായിരുന്ന പടുകൂറ്റൻ പറങ്കികളുടെ രാജകീയ പ്രൗഢികൾക്ക് നടുവിൽ രാജാവിനെ പോലെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ ഉണ്ടായിരുന്നു... ചെറിയ വഴക്കുകളും പരിഭവങ്ങളും, സോഷ്യൽ മണമുള്ള പാഠംങ്ങളെ സ്ഥിരം കേട്ടിരുന്ന ഇന്റെ ചുവരുകളും ഇടക്ക് പാമ്പ് എത്തി നോക്കിയിരുന്ന, ചിത്ര ശലഭങ്ങൾ മുട്ടയിട്ടിരുന്ന ജനാലകളും അതിലുപരി ചുവരിനുള്ളിൽ കൂട് ഒരുക്കിയ തേനീച്ച കൂട്ടങ്ങളും ഞാൻ മുളക് കൊടുത്തു തീറ്റി വളർത്തിയിരുന്ന എന്റെ ഉറുമ്പിൻ കുട്ടികളുമായി ഇടതൂർന്നു വളർന്ന ജോർജ് ബുഷും ഒക്കെയായി നല്ലൊരു അന്തരീക്ഷം ഉണ്ടായിരുന്ന എന്റെ ആ വീട് പൊളിച്ചു കളഞ്ഞു മണ്ണ് മാന്തി പുതിയത് ഉള്ളൊരു തറയിടുമ്പോൾ അമ്മയുടെ മനസ്സിൽ എന്നപോലെ ഞങ്ങൾ 3 പേരും ഒരു അന്തം വിടലിൽ ആയിരുന്നു.. എങ്ങനെ... അത്ര സോഷ്യൽ അല്ലാത്ത ഞാൻ എങ്ങനെ ഈ പണികളിൽ എല്ലാം സഹായിക്കുമെന്നൊരു പേടിയും ഭയവും... എന്തൊക്കെയോ തോന്നിയ ചില നിമിഷങ്ങളിൽ, ഇന്റെ ബാബു എട്ടൻ ( അച്ഛന്റെ അനിയൻ ) ദൈവത്തെ പോലെ ഞങ്ങൾക്ക് എല്ലാമാവുന്നതിന്റെ കഥ കൂടിയാണിത്... ജീവിതത്തിൽ ഒരിക്കലും ഞാൻ ഇയാളെ മറക്കില്ല. കാരണം അയാൾ അങ്ങനെയാണ്... ❤️
ഒരു ദീർഘ സ്വപ്നം- അതൊരു അടിത്തറയാണ്.,അതൊരു പാതയൊരുക്കലാണ്. അമ്മയുടെ മനസ്സ് സന്തോഷിക്കുന്നത് ഞാൻ കണ്ടു.. അമ്മ ഉറുമ്പിനെ പ്പോലെ സമ്പാദിച്ച സമ്പാദ്യവും ഏട്ടനും ഞാനുമൊക്കെ ഉഷാറോടെ ആഞ്ഞു പിടിച്ചപ്പോൾ, ഒത്തിരി പിരിമുറക്കത്തിലും അമ്മയുടെ മാത്രം ആത്മവിശ്വാസത്തിൽ പണി തീർന്നൊരു വീട്...
പാല് കാച്ചൽ കഴിഞ്ഞു ആ പാല് കുടിക്കുമ്പോ കിട്ടിയൊരു സുഖമുണ്ട്... ജീവിതത്തെ ചുരുട്ടി യൊതുക്കി കാൽ കീഴിൽ വെച്ചിരിക്കുന്ന ഒരു യുവതിയുടെ വിജയത്തിന്റെ ശബ്ദം ആ നിമിഷത്തിൽ എനിക്ക് കേൾക്കാമായിരുന്നു, അതിൽ നിന്നുയർന്ന സന്തോഷത്തിന്റെ പുഞ്ചിരി എനിക്ക് കാണാമായിരുന്നു... അതിനേക്കാൾ ഒട്ടും പ്രതീഷിക്കാത്ത ഒരുനിമിഷത്തിൽ സഹായാത്രികൻ യാത്രയിൽ നിന്നും പൊലിഞ്ഞു പോയപ്പോൾ, വണ്ടിയുടെ സ്റ്റീറിയറിങ് ഒറ്റക്ക് പിടിച്ചു ഓടിച്ചൊരു വനിതയുടെ കണ്ണിലെ വിഷമവും വിഷാദവുമൊക്കെ ഈ ഇന്ന്, എനിക്ക് കാണാൻ പറ്റി... അങ്ങനൊരു നിമിഷത്തിൽ ഒരു ഫോട്ടോ എടുക്കാം എന്നും പറഞ്ഞു ജിനു ഏട്ടൻ സോഫയിൽ പിടിച്ചു ഇരുത്തി ഫോട്ടോ എടുക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരി കണ്ടപ്പോൾ സങ്കടം വന്ന് ഞാനാ ഫോട്ടോക്ക് ചിരിക്കാൻ മറന്നു... പക്ഷെ ഞങ്ങൾ വീട് വെച്ചു... കുറച്ചു ഉറക്കെ തന്നെ പറയാം... കാരണം കുറച്ചധികം നാളുകൾ വീടിന്റെ അവസ്ഥയെ പരിതപ്പിച്ചു സഹതാപത്തോടെ കണ്ടിരുന്ന കുടുംബക്കാരിൽ ചിലരെങ്കിലും ഇന്നൊരു അമാന്തത്തിലാണ്... കാരണം പ്ലസ് ടു കഴിഞ്ഞു ചെക്കൻ മാരെ ആശാരി പണിക്ക് വിട്ടു കൂടെ ചോദിച്ച ഒരു സമൂഹം എനിക്ക് ചുറ്റും ഉണ്ടായിരുന്നു ( ആശാരി പണി നല്ലതല്ല എന്നല്ല ) അവർ ഇന്ന് തിരുത്തി പറയാൻ തുടങ്ങി...
ഞാനൊക്കെ പഠിക്കാൻ പോവുന്നതിനെ വിമർശനാത്മകമായി കണ്ടിരുന്ന ഒരു ജനസമൂഹം ഇന്ന് പറയുന്നത് കേൾക്കണം,
"സുന്ദരി ചെക്കൻമാരെയും പെണ്ണിനേയും നല്ലോണം പഠിപ്പിച്ചു... അതോണ്ട് ഇപ്പോ കണ്ടില്ലേ... " നന്നായി പഠിച്ചാൽ നല്ല ജോലി കിട്ടുമെന്ന്... ഒക്കെ പറഞ്ഞു അവരുടെ മക്കളെ വഴി തിരിച്ചു വിടുന്നുണ്ട്..
സന്തോഷം തോന്നുന്നു.. പക്ഷെ പലതും മറക്കാൻ പറ്റുന്നില്ല... കാരണം അത് അങ്ങനെയാണ്... ഒരു വിങ്ങൽ മനസ്സിൽ ഉണ്ടാവും അല്ലെ...
വീട്ടുകാർ ഒരു 11മണിയോടെ എത്തി തുടങ്ങി.കൂട്ടുകാരും കുടുംബക്കാരും എല്ലാരും.. ഞങ്ങൾ 4 പേരും ഓരോ കാര്യങ്ങൾക്ക് ആയി ഓടി കൊണ്ടേയിരിക്കുന്നു. ഒപ്പം ബാബു ഏട്ടനും... കാരണം അമാന്തത്തിന്റെ നെടുവീർപ്പുകൾക്ക് ഇടയിൽ അമർന്നു ചില തിരുത്തലുകൾ സ്വന്തം തലച്ചോറിൽ വരുത്തേണ്ട സമയത്തെ ശപിച്ചു നിൽക്കുന്നൊരു ജനത...
ഇതെല്ലാം മുന്നേ കണ്ടാണ് ഞങ്ങൾ ഒരു തീരുമാനം എടുത്തത്... ആരെയും വിളിക്കണ്ട... വീട്ടുകാർ മാത്രമായി ഒതുങ്ങി നില്ക്കുന്ന ചെറിയൊരു പരിപാടി ആവണം എന്നത്... എങ്കിലും എന്റെ ചെക്കൻ അഭിനവും അനുജിത്തും അനീസും അജു വും ദേവേട്ടനും, അശ്വിനും വാവാച്ചി യും റിഷാനും ഒക്കെ വന്നിരുന്നു... അവരിൽ മാത്രം ഞാനത് ഒതുക്കി വെച്ചു... അത്രയും പ്രിയപ്പെട്ടവർ... സ്കൂളിലെ ആരെയും അറിയിച്ചില്ല... ആരോടും പറഞ്ഞില്ല... എന്റെ കൂടെ പഠിച്ചവരോട് ഒന്നും പറഞ്ഞില്ലെങ്കിലും സൂര്യയോട് ഞാൻ പറഞ്ഞിരുന്നു... സ്കൂളിൽ ഇത് പറയാൻ എനിക്ക് തോന്നിയിരുന്ന ഒരാൾ ഉണ്ടായിരുന്നു... അയാളോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്... നാളെ പറയാം എന്ന് ഞാൻ പറഞ്ഞിരുന്നു.. HSST MATHEMATICS... പക്ഷെ പരീക്ഷയുടെ തിരക്കലുകൾ എന്നെ പലതിൽ നിന്നും പിന്തിരിപ്പിച്ചു... മാത്രമല്ല അഗാധമായൊരു വേർപിരിയലിന്റെ ആഴത്തിലേക്ക് ഞാനും ഒഴുകി മാറുന്നുണ്ട്...
ഇതിലുപരി ഞാൻ ക്ഷണിച്ച എന്റെ ചെക്കാനൊരാൾ വന്നില്ല.. അവൻ വരില്ലെന്ന് എനിക്ക് അറിയാമായിരുന്നു...
കുടിയിരിപ്പിനു കിട്ടിയ സമ്മാനപൊതികൾ പൊട്ടിച്ചു നോക്കുന്നതിന് ഇടക്ക്,എനിക്കൊരു സമ്മാനം കിട്ടി... ആ സമ്മാനത്തിന് ഞാനൊരു മറുപടി എഴുതി,
"ഒരു ജന്മം മുഴുവൻ കുട്ടികൾക്കായി സമർപ്പിച്ച ഒരാളുടെ കഥ എന്നിലേക്ക് തുന്നി ചേർത്തതിന്, ഉള്ളിലെവിടെയോ എന്റെ ഹൃദയം കുരുന്നുകളിലേക്ക് അടുക്കുന്നുവെന്ന് വായിച്ചറിഞ്ഞു പുസ്തക തിരഞ്ഞെടുപ്പ് നടത്തിയതിനോട്,
അതിലുപരി, ക്ഷീണം ബാധിച്ച ശരീരം നോക്കി അക്ഷരങ്ങൾ പുഞ്ചിരിച്ചപ്പോൾ, ധ്വനിയുടെ നാദങ്ങൾ ഒരിക്കൽ എങ്കിലും കേൾക്കണമെന്ന് തോന്നിയൊരു നിമിഷത്തിൽ,
ഈ വരികൾ എന്നെ തിരിച്ചു കൊണ്ട് വരുന്നുണ്ട്. ഒരു ഹിമാലയൻ ടാസ്ക് കഴിഞ്ഞു നടു നിവർത്താൻ പോവുന്ന എനിക്ക് ഈ നാല് വരികൾ ഒരു ജീവനാണ്, ഒരു ശൈലിയാണ്, അതിനേക്കാൾ ആശ്വാസമാണ്... നന്ദി എങ്ങനെ പറയണമെന്നറിയില്ല...
ധ്വനി നാദങ്ങൾ എന്നിലേക്ക് നീട്ടാൻ കാരണമായ വസന്തത്തിന്റെ വാസനാ വികൃതികൾക്ക് സ്തുതി."
ഈ ദിവസം മാർച്ച് 18 എന്നും ജീവിക്കുന്നൊരു ഓർമയായി എന്നിൽ ഉണ്ടാവും. കാരണം പലരെയും ഞാൻ മനസിലാക്കിയ ദിവസമാണ് ഇന്ന്. ഒന്നുമല്ല നീയൊന്നും എന്ന് പിതൃ മേധാവിത്വ വ്യവസ്ഥിതി എഴുതി ചേർത്ത ഒരു സ്ത്രീയുടെ വിജയം ഞാനിന്ന് കണ്ടു. അത് മതി. ഇനി അങ്ങോട്ട് മുകളിലേക്ക് പോയാലും വേണ്ടില്ല. ❤️